വടകര: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ വടകര മണ്ഡലതല പ്രഖ്യാപനം ഡിസംബറിൽ നടത്താൻ തീരുമാനിച്ചതായി കെ കെ രമ എംഎൽഎ അറിയിച്ചു. വടകരയിലെ ഗ്രീൻ ടെക്നോളജി സെന്ററിൽ വിളിച്ചു ചേർത്ത വടകര നിയോജകമണ്ഡലം മാലിന്യ സംസ്കരണം മോണിറ്ററിങ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഒരു മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തുകളുമടങ്ങുന്ന മണ്ഡലത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തനതായ നിലയ്ക്കും, സർക്കാർ പദ്ധതി വിഹിതങ്ങളുപയോഗിച്ചും മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിൽ വരുത്തുന്നതായും ഹരിതകർമ സേന പ്രവർത്തിച്ച് വരുന്നതായും എം എൽ എ പറഞ്ഞു.
ബൾക്ക് വേസ്റ്റ് ജനറേറ്ററുകൾ, ജല വിതരണ സംവിധാനങ്ങളായ പുഴകൾ, തോടുകൾ, കൈക്കാനാലുകൾ, ഫ്രഷ് കട്ട് ചിക്കൻ സ്റ്റാളുകൾ തുടങ്ങിയ വലിയ തോതിൽ മാലിന്യങ്ങൾ ഉണ്ടാകുന്ന ഇടങ്ങളെ പ്രത്യേകം മോണിറ്റർ ചെയ്തു മാലിന്യ നിർമാർജന നിർദ്ദേശങ്ങൾ കൃത്യതയോടെ നടപ്പിൽ വരുത്തുന്നതിന് തീരുമാനമായതായി എം.എൽ.എ പറഞ്ഞു.
എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണലിൽ മോഹനൻ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ, ഏറാമല പഞ്ചായത്ത് അംഗം ടി കെ പ്രമോദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.സരുൺ, ജൂനിയർ സൂപ്രണ്ട് രഞ്ജിനി എന്നിവർ സംസാരിച്ചു.

