കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. രണ്ടിടങ്ങളിൽ നിന്നായി 25 കിലോയോളം കഞ്ചാവുമായി നാല് പേർ അറസ്റ്റിലായി. ഉത്തർ പ്രദേശ് സദേശികളായ ദീപക് കുമാർ (31) വാഷു (34) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വ ത്തിലുള്ള ഡാൻസാഫും എസ്.ഐ എം അഭിലാഷി ൻ്റെ നേതൃത്വത്തിലുളള വെള്ളയിൽ പോലീസും ചേർന്ന് പണിക്കർ റോഡിലെ വാടക വീട്ടിൽ നിന്നും 22.264 കിലോ കഞ്ചാവുമായി പിടികൂടിയത്.
നടക്കാവ് പണിക്കർ റോഡ് കൊന്നേന്നാട്ട് ശ്രീ ഗണപതി ക്ഷേത്രം കവാടത്തിനടുത്ത് വച്ചാണ് പുതിയങ്ങാടി സ്വദേശി നീലംകുയിൽത്താഴം ഫൗമിനി ഫാത്തിമ ഹൗസിൽ സൽമാൻ ഫാരിസ് (21) കൊൽക്കത്ത സ്വദേശി നേതാജിപൗളി സൗരവ് ശിഖ്ദർ (29) എന്നിവരെ 2.420 കിലോ ഗ്രാം കഞ്ചാവുമായി എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളയിൽ പിടിയിലായ ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേരും കോഴിക്കോട് ബീച്ചിൽ കടല വിൽപനയും ചായക്കച്ചവടവും ചെയ്യുന്നവരാണ്. ജോലിയുടെ മറവിലാണ് പണിക്കർ റോഡിൽ വാടകവീട് എടുത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് റൂമിൽ സ്റ്റോക്ക് ചെയ്ത് ചില്ലറ വിൽപന നടത്താതെ അതിഥി തൊഴിലാളികൾക്ക് കിലോ കണക്കിന് വിപണനം ചെയ്യുന്നതാണ് ഇവരുടെ രീതി. കഞ്ചാവ് വിറ്റ 27.000 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു.
ബാഗിൽ കൊണ്ടു വന്ന 2.420 കിലോ കഞ്ചാവുമായിട്ടാണ് സൽമാനെയും സൗരവ് ശിഖ്ദറെയും നടക്കാവ് പണിക്കർ റോഡരികിൽ വച്ച് പിടികൂടുന്നത്. കഞ്ചാവ് വിൽപന നടത്തിയ 61160 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ പത്ത് ലക്ഷം രൂപ വരും.
ഡാൻസാഫ് ടീമിലെ എസ് ഐ മാരായ മനോജ് എടയേടത്ത് , അബ്ദുറഹ്മാൻ കെ, എ എസ് ഐ അനീഷ് മൂസ്സേൻ വീട് , അഖിലേഷ് കെ, സരുൺ കുമാർ പി.കെ , തൗഫീക്ക് ടി.കെ , ഷിനോജ്. എം , അഭിജിത്ത് പി , അതുൽ ഇ വി , മുഹമ്മദ് മഷ്ഹൂർ കെ.എം , വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ ശ്യാം , എസ് സി പി ഒ രതീഷ് , സ്വപ്നേഷ് , സൻജു, നടക്കാവ് സ്റ്റേഷനിലെ എസ് സി പി ഒ ഷിഹാബുദ്ധീൻ , അബ്ദുൾ സമദ് ടി , അനിജോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐ.പി എസിൻ്റെ നിർദ്ദേശ പ്രകാരം നഗരം കേന്ദ്രീകരിച്ച് ലഹരി വേട്ട ശക്തമാക്കിയതായും, അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ഡാൻസാഫിൻ്റെ നിരീക്ഷണം ഉണ്ടാകുമെന്നും പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൂട്ടുപ്രതികൾ ഉണ്ടോ എന്നതടക്കം അന്വേഷി ക്കുമെന്നും നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെ. എ ബോസ് പറഞ്ഞു.

