അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: മന്ത്രി

കോഴിക്കോട്: 2025 നവംബർ ഒന്നിന് മുമ്പ് കേരളം അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികവർഗ വികസന വകുപ്പും കോമ്പോസിറ്റ് റീജിയണൽ സെന്ററും(സിആർസികെ) സംയുക്തമായി നടപ്പാക്കുന്ന കാറ്റാടി പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ പട്ടികവർഗക്കാർക്കുള്ള വിവിധ സഹായ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം  ചെയ്യുകയായിരുന്നു മന്ത്രി.

പിന്നോക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലുകളാണെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനവും മികച്ച വിദ്യാഭ്യാസവും നൽകി പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാർച്ച് 31 ഓടെ ഇന്ത്യയിൽ ആദ്യമായി എല്ലാ ട്രൈബൽ മേഖലകളിലും സമ്പൂർണ ഇന്റർനെറ്റ് സൗകര്യം എത്തിച്ച സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം അറിയിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ആദ്യഘട്ടത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ പട്ടികവർഗക്കാരെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.

ചേവായൂർ സിആർസികെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സിആർസികെ ഡയറക്ടർ ഡോ. റോഷൻ ബിജിലി പദ്ധതി വിശദീകരണം നടത്തി. കൗൺസിലർ ഡോ. പി എൻ അജിത, പട്ടികവർഗ വികസന ഡയറക്ടറേറ്റിൽ നിന്നും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ കൃഷ്ണപ്രകാശ്, പട്ടികവർഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വൈ ബിപിൻദാസ്, കൽപ്പറ്റ ഐടിഡിപി പ്രോജക്ട് ഓഫീസർ ഇ ആർ സന്തോഷ് കുമാർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ ഇൻചാർജ് ബി സി അയ്യപ്പൻ, സിആർസികെ റീഹാബിലിറ്റേഷൻ ഓഫീസർ ഡോ. ഗോപി രാജ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *