വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി -വിവരാവകാശ കമീഷണര്‍

വിവരാവകാശ കമീഷന്‍ സിറ്റിങ്: 15 പരാതികള്‍ തീര്‍പ്പാക്കി

കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയല്‍ കാണുന്നില്ല, ഫയല്‍ ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് ചില ഉദ്യോഗസ്ഥര്‍ വിവരാവകാശ അപേക്ഷകള്‍ക്ക് നല്‍കുന്നത്. ഫയലുകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ആ കാര്യാലയത്തിലെ പൊതു അധികാരികള്‍ക്കാണ്. ഫയല്‍ കാണാതായിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഓരോ ഫയലിനും കസ്റ്റോഡിയന്‍ ഉണ്ടായിരിക്കണം. ഫയല്‍ ആരില്‍നിന്നാണ് നഷ്ടപ്പെട്ടതെന്ന് കണ്ടുപിടിച്ച് നടപടി സ്വീകരിക്കണം. വിവരാവകാശ നിയമത്തെ ഉദ്യോഗസ്ഥര്‍ പോസിറ്റീവായി കണ്ട് വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണം. വിവരാവകാശ നിയമത്തെ കുറിച്ച് അവബോധമുണ്ടാക്കാന്‍ അടുത്ത മാസം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം സംഘടിപ്പിക്കുമെന്നും കമീഷണര്‍ അറിയിച്ചു.

കാരന്തൂര്‍ സ്വദേശി അബ്ദുല്‍ കലാം നല്‍കിയ പരാതിയില്‍ ഫയല്‍ കണ്ടെത്തി വിവരങ്ങള്‍ നല്‍കാന്‍ കുന്ദമംഗലം  പഞ്ചായത്തിലെ വിവരാവകാശ ഓഫീസര്‍ക്ക് കമീഷണര്‍ നിര്‍ദേശം നല്‍കി. ഫീസ് അടച്ചിട്ടും വിവരങ്ങളും രേഖകളുടെ പകര്‍പ്പും നല്‍കാത്ത കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജിലെ എസ്.പി.ഐ.ഒക്ക് താക്കീത് നല്‍കി. വിവരങ്ങള്‍ ഉടന്‍ സ്പീഡ് പോസ്റ്റ് വഴി പരാതിക്കാരിക്ക് അയച്ചു നല്‍കാനും നിര്‍ദേശിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് നല്‍കാതിരുന്ന നാദാപുരം പോലീസ് സ്റ്റേഷനിലെ എസ്.പി.ഐ.ഒയോട് ദൃശ്യങ്ങള്‍ ഉടന്‍ നല്‍കാന്‍ കമീഷണര്‍ നിര്‍ദേശിച്ചു. വിവരം ക്രോഡീകരിച്ചിട്ടില്ലെന്ന് പറഞ്ഞ് വിവരം നല്‍കാതിരുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് എസ്.പി.ഐ.ഒയോട് വിവരം നല്‍കാനും നിര്‍ദേശം നല്‍കി. ഹിയറിങ്ങില്‍ 15 പരാതികള്‍ തീര്‍പ്പാക്കി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000