അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ
ലഹരിക്കെതിരെ അണിനിരന്നത് ഇരുപത് ലക്ഷം പേർ
കോഴിക്കോട്: ജില്ലയുടെ ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പുതിയ അധ്യായം രചിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജ്’.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ, പോലീസ്, ബസ് തൊഴിലാളികൾ തുടങ്ങിയവർ 42,000 കേന്ദ്രങ്ങളിലായി രാവിലെ 11: 30 ന് പ്രതിജ്ഞയെടുത്തു.
പ്രതിജ്ഞയുടെ ജില്ലാതല വേദിയായ ടൗൺഹാളിൽ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സന്ദേശത്തോടെ ആരംഭിച്ചു. തുടർന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നെത്തിയ ജനസഞ്ചയം പ്രതിജ്ഞ ഏറ്റുചൊല്ലി. വനം മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾ, എൻഎസ്എസ് യൂണിറ്റുകൾ തുടങ്ങിയവർ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ
കലാപരിപാടികളും ഇവിടെ അരങ്ങേറി.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് ലക്ഷത്തോളം വരുന്ന
കുടുംബശ്രീ അംഗങ്ങളും അവരുടെ കുടുംബങ്ങളും, അഞ്ചര ലക്ഷത്തോളം സ്കൂൾ വിദ്യാർത്ഥികൾ, സിവിൽ സ്റ്റേഷനിലെ നൂറുകണക്കിന് ജീവനക്കാർ, കോർപ്പറേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി നാടും നഗരവും പ്രതിജ്ഞയുടെ ഭാഗമായി.
‘നാടിനായി നാളേക്കായി ഒന്നിക്കാം’ എന്ന സന്ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെയും സംസ്ഥാന തലത്തിലെ വിവിധ ലഹരിവിരുദ്ധ പദ്ധതികളുടെയും പിന്തുണയിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചരിത്രമായി ടൂ മില്യൺ പ്ലഡ്ജ്

