ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാളം പഠിക്കാൻ ചങ്ങാതി പദ്ധതി
മുക്കം: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള പദ്ധതിയുമായി മുക്കം നഗരസഭ. സംസ്ഥാന സാക്ഷരതാ മിഷൻ വഴി നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി 33 ഡിവിഷനുകളിലും സർവ്വേ നടത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ വിവിരശേഖരണം നടത്തും.
ആദ്യഘട്ടത്തിൽ 1200 ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കും. ഇതിനുവേണ്ടി മലയാളവും ഹിന്ദിയും കൈകാര്യം ചെയ്യാൻ അറിയുന്ന ഇൻസ്ട്രക്ടർമാരെ തെരഞ്ഞെടുക്കും. സർവ്വെ വളണ്ടിയർക്കും ഇൻസ്ട്രക്ടർമാർക്കും സാക്ഷരതാമിഷൻ നേതൃത്വത്തിൽ പരിശീലനം നൽകും. ഡിസംബർ ഒന്നിന് ക്ലാസ്സുകൾ ആരംഭിക്കും. മൂന്ന് മാസത്തെ ക്ലാസിനുശേഷം മാർച്ച് മൂന്നിന് പരീക്ഷ നടത്തും. വിജയികൾക്ക് ഏപ്രിൽ ഒന്നിന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും
പദ്ധതിയുടെ സംഘാടക സമിതി രൂപീകരണയോഗം മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ഡപ്യൂട്ടി ചെയർ പേഴ്സൺ അഡ്വ. കെ പി. ചാന്ദിനി അധ്യക്ഷത വഹിച്ചു.
സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ പദ്ധതി വിശദീകരണം നടത്തി. സി..ഡി എസ് ചെയർപേഴ്‌സൺ രജിത സി ടി, എക്സൈസ് ഓഫീസർ ഷഫീഖ് അലി, ഹെൽത്ത് ഇൻസ്പക്ടർ അബ്ദുറഹിമാൻ പി ടി, യൂത്ത് കോ – ഓർഡിനേറ്റർ ആതിര, സാക്ഷരതാ പ്രേരക് ജീജ കെ സി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, സിഡിഎസ് അംഗങ്ങൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.