കോഴിക്കോട്: എച്ച്.ഐ.വി/എയ്ഡ്സ് പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ യോഗവും സെമിനാറും സംഘടിപ്പിച്ചു. ജില്ലയിൽ റഫറൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എച്ച്.ഐ.വി ബാധിതർ ഉൾപ്പെടെയുള്ളവർക്ക് സമയബന്ധിതമായ പ്രതിരോധം, പരിശോധന, ചികിത്സ, പരിചരണം, പിന്തുണ സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനും വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബോധവത്കരണ- പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യാപിപ്പിക്കാനും തീരുമാനിച്ചു.
എച്ച്.ഐ.വി അണുബാധ തടയുന്നതിനുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തൽ, എച്ച്.ഐ.വി പകരുന്ന പ്രധാന മാർഗങ്ങളായ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുബാധയുള്ള രക്തം സ്വീകരിക്കൽ, ഗർഭാവസ്ഥയിൽ അണുബാധയുള്ള അമ്മയിൽനിന്ന് കുഞ്ഞിലേക്ക് രോഗം പകരൽ എന്നിവ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടന്നു.
കോഴിക്കോട് കിങ് ഫോർട്ട് ഹോട്ടലിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം അധ്യക്ഷനായി. ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ, ജില്ലാ ടി ബി എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. ടി എൽ ദിൽമോൻ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ആർ കണ്ണൻ, വിവിധ വകുപ്പ് പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

