ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി
പിടിയിലായവർ കോഴിക്കോട് – ബംഗളൂരു ടൂറിസ്റ്റ് ബസ്സിലെ നൈറ്റ് സർവീസ് ഡ്രൈവർമാർ
കോഴിക്കോട്: സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന രണ്ട് പേരെ പിടികൂടി. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ എസ്ഐ നിമിൻ കെ ദിവാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പിടികൂടിയത്.
കോഴിക്കോട് കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ അനീഷ് പി (44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ സനൽ കുമാർ പി (45) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നും കൊണ്ടു വന്ന 31.70 ഗ്രാം എംഡിഎംഎ യുമായിട്ടാണ് ചെറുവറ്റ കടവ് ഭാഗത്തെ മാറാടത്ത് ബസ് സ്റ്റോപ്പിന് സമീപം ഇവരെ പിടി കൂടുന്നത്.
മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിൻ്റെ ഭാഗമായി നടന്നുവരുന്ന ഓപ്പറേഷൻ ഡി ഹണ്ട് – സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രന്റെ നിർദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്.
പിടിയിലായ രണ്ട് പേരും കോഴിക്കോട് – ബംഗളൂരു ടൂറിസ്റ്റ് ബസ്സിലെ നൈറ്റ് സർവെസ് ഡ്രൈവർമാരാണ് . ബംഗളൂരുവിൽ നിന്നും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയാ സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. നിരവധി തവണ ഇവർ ലഹരി മരുന്ന് എത്തിച്ചുണ്ടെന്ന് അന്വേഷണത്തിൽ മനസ്സിലായി. ബംഗളൂരുവിൽ നിന്ന് ആരാണ് ഇവർക്ക് ലഹരി മരുന്ന് കൈമാറുന്നതെന്നും ഇവിടെ ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസ് പറഞ്ഞു. അനീഷിന് കണ്ണൂർ ജില്ലയിലെ ഇരിട്ടി പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസ് ഉണ്ട്.
ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത് , എഎസ്ഐ അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ, ലതീഷ് എം കെ , സരുൺ കുമാർ പി കെ , ഷിനോജ് എം, മുഹമ്മദ് മഷ്ഹൂർ കെ എം , ചേവായൂർ സ്റ്റേഷനിലെ എസ്ഐമാരായ രോഹിത്ത് , കോയ കുട്ടി , സിപിഒമാരായ റിനേഷ് , സിൽജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
നൈറ്റ് സർവീസ് ബസ്സിലെ ജോലിയുടെ മറവിൽ ലഹരി കടത്ത്
ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ടൂറിസ്റ്റ് നൈറ്റ് സർവീസ് ബസ്സിലെ ജീവനക്കാർ ലഹരി ഉപയോഗവും ലഹരികടത്തും ഉണ്ടെന്നുള്ള രഹസ്യ വിവരത്തിൽ ഡാൻസാഫ് ടീം നിരീക്ഷണം നടത്തിയതിൽ ബസ്സ് തൊഴിലാളികൾ ആവശ്യക്കാരിൽ നിന്നും ലഹരിക്കുള്ള പണം കൈപ്പറ്റി ബംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങുകയും ബസ്സിൽ ഒളിപ്പിച്ച് വച്ച ശേഷം കൊടുക്കേണ്ട ആളുകളുമായി വാട്സ് ആപ്പിലൂടെ സംസാരിച്ച് ലൊക്കേഷൻ കൈമാറുകയും ബസ്സ് ലൊക്കേഷനിൽ എത്താറാകുമ്പോൾ വീണ്ടും വിളിച്ച് സുരക്ഷ ഉറപ്പ് വരുത്തി ലൊക്കേഷനിൽ കാത്തുന്ന നിൽക്കുന്ന ആളുകൾക്ക് ഓടുന്ന ബസ്സിൽ നിന്നു തന്നെ ലഹരി മരുന്ന് പാക്ക് ചെയ്ത പൊതി പുറത്തേക്ക് എറിഞ്ഞു കൊടുക്കുന്ന രീതിയാണ്. അതിനുശേഷം ബസ്സ് കോഴിക്കോട് സിറ്റിയിൽ എത്തുമോഴേക്കും വാട്സ്ആപ്പ് ചാറ്റുംകോളും മൊബൈലിൽ നിന്ന് ഡിലിറ്റ് ചെയ്യുന്നു. പിടിയിലായ രണ്ട് പേരേയും രണ്ട് മാസത്തോളമായി നിരീക്ഷിച്ച് വരികയാണ്. അനീഷ് വാടകയ്ക്ക് താമസിക്കുന്ന ചെറുവറ്റ കടവ് ഭാഗത്തു നിന്നാണ് ഇവർ പിടിയിലാവുന്നത്.



