കെ ടി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ടി സുരേഷിന്റെ വിയോഗം കേരളത്തിലെ മാധ്യമ സമൂഹത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേര്‍ന്ന അനുശോചന യോഗം വിലയിരുത്തി. കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി, ജനയുഗം റസിഡന്റ് എഡിറ്റര്‍, സിറാജ് ദിനപത്രം എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ന്യൂസ് കേരള സായാഹ്ന പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം അംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം രാഷ്ട്രീയ രംഗത്തും കായിക മേഖലയിലും മികവ് തെളിയിച്ച പ്രതിഭയായിരുന്നു. പത്രപ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളിലും അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

പ്രസ് ക്ലബില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് എം ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എസ് രാകേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി വിജയകുമാര്‍, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി എന്‍ ജയഗോപാല്‍ സ്വാഗതം പറഞ്ഞു.

കെ അബൂബക്കര്‍, എം ബാലഗോപാലന്‍, പി പി അബൂബക്കര്‍, എന്‍ പി ചെക്കുട്ടി, കെ എഫ് ജോര്‍ജ്, ടി കെ രാമകൃഷ്ണന്‍, എം വി ഫിറോസ്, എ പി അബു, ഹനീഫ കുരിക്കളകത്ത്, മധുകുമാര്‍, ജയചന്ദ്രന്‍ അത്താണിക്കല്‍, ഹംസ ആലുങ്ങല്‍, കെ ടി അബ്ദുല്‍ അനീസ് എന്നിവർ സംസാരിച്ചു.