കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാതല സീറ്റിംഗിൽ ആറ് പരാതികൾ പരിഗണിച്ചു. ഒരു പരാതി തീർപ്പാക്കി. ന്യൂനപക്ഷ കമ്മീഷൻ അംഗം പി റോസയുടെ അധ്യക്ഷതയിലാണ് സിറ്റിംഗ് നടന്നത്. കൊയിലാണ്ടി സ്വദേശിയായ എംബിഎ വിദ്യാർഥിക്ക് പല കാരണങ്ങൾ പറഞ്ഞ് തഹസിൽദാർ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതായി ലഭിച്ച പരാതിയിൽ കമ്മീഷൻ ഇടപെടുകയും സർട്ടിഫിക്കറ്റ് നൽകിയതായി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കുകയും ചെയ്തു. സിറ്റിംഗിൽ രണ്ട് നിവേദനങ്ങൾ ലഭിച്ചു. രാജ്യത്തെ മദ്രസകൾക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിർദ്ദേശം സംബന്ധിച്ച നിവേദനവും വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടുള്ള നിവേദനവുമാണ് ലഭിച്ചത്. ഒരു പരാതിയാണ് പുതുതായി ലഭിച്ചത്.

