ദേശീയ പാതയിലെ വെള്ളക്കെട്ട്: നോഡൽ ഓഫീസറെ നിയമിച്ചു


മറ്റ് പദ്ധതികൾക്ക് വേണ്ടി കുഴിയെടുത്ത റോഡുകൾ നന്നാക്കാത്ത പ്രശ്നവും നോഡൽ ഓഫീസർ പരിശോധിക്കും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വീതി കൂട്ടൽ ഒക്ടോബറിൽ തുടങ്ങാൻ നിർദേശം

കോഴിക്കോട്: ദേശീയപാത 66 ൽ
പണി നടന്നു കൊണ്ടിരിക്കുന്ന വടകര-കൊയിലാണ്ടി
ഭാഗത്ത് വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സബ് കലക്ടർ ഹർഷിൽ ആർ മീണയെ നോഡൽ ഓഫീസറായി നിയമിച്ചു. 

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗമാണ്
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം വിഷയത്തിൽ അടിയന്തര പരിഹാരം കാണാൻ നോഡൽ ഓഫീസറെ നിയമിച്ചത്. 

പണി നടക്കുന്നതിനാൽ ദേശീയപാതയിലെ വെള്ളക്കെട്ട്, സർവീസ് റോഡുകൾ മുങ്ങി വീട്ടുകാർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നിവ പരിഹരിക്കാൻ സംസ്ഥാന തലത്തിൽ തന്നെ യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു. വെങ്ങളം- അഴിയൂർ റീച്ചിലാണ് പ്രധാന പ്രശ്നം. 
ഇവിടെ കരാറുകാരൻ സ്വീകരിച്ച നിലപാട് തെറ്റാണ്. 
ഇക്കാര്യം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ദേശീയപാതയിൽ പണി നടക്കുന്നതിനാൽ പയ്യോളി, അഴിയൂർ, വടകര ഭാഗങ്ങളിൽ വെള്ളക്കെട്ട് മൂലം പ്രശ്നമുണ്ടെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. 
തിക്കോടി, അയനിക്കാട്, പയ്യോളി ഭാഗങ്ങളിൽ ബോട്ടിൽ സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉന്നയിച്ചു.

പയ്യോളിയിലെ പ്രശ്നം കൾവർട്ട് നിർമ്മിച്ചാൽ പരിഹരിക്കാമെന്നും എന്നാൽ ജനങ്ങളുടെ പ്രതിഷേധം കാരണം പണി തുടങ്ങാൻ കഴിയുന്നില്ലെന്നും
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ദേശീയപാതയിലെ പ്രവൃത്തി കാരണം മൂരാട് ഭാഗത്ത്
വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിലായ കാര്യവും യോഗം ചൂണ്ടിക്കാട്ടി. 

ഇക്കാര്യമെല്ലാം നോഡൽ ഓഫീസർ പരിശോധിച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ദിനേന ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. 

ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മാത്രമുള്ള 31 റോഡുകൾ പലവിധ പ്രവൃത്തികൾക്കായി കീറിയശേഷം അറ്റകുറ്റപ്പണി നടത്താത്ത അവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇത് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണം. റോഡ് നിശ്ചിത സമയത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി പൂർവ്വസ്ഥിതിയിൽ ആക്കിയില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ അറിയിക്കും.
ഇക്കാര്യം പരിശോധിക്കാനും സബ്കലക്ടർക്ക് ചുമതല നൽകി.

മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വീതികൂട്ടൽ പ്രവൃത്തി തുടങ്ങുന്നതിലേക്കായി
കമ്മിറ്റിയെ നിയമിക്കുമെന്ന് മന്ത്രി
അറിയിച്ചു.
മൂന്നു മാസത്തിനുള്ളിൽ
കമ്മിറ്റി റിപ്പോർട്ട് നൽകും. റിപ്പോർട്ട് നൽകിയാൽ ഉടൻ പ്രവൃത്തി തുടങ്ങാനാകും. നിലവിൽ
റോഡിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. 
ഈ വർഷം ഒക്ടോബർ- നവംബറോടെ
റോഡിന്റെ പണി
തുടങ്ങാമെന്നാണ് കരുതുന്നത്. 2025 അവസാനമാകുമ്പോഴേക്കും പ്രവൃത്തി പൂർത്തിയാക്കണം.  വിഷൻ 2030 പദ്ധതിയിൽ മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വീതികൂട്ടൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ വികസന സമിതി യോഗത്തിൽ പല പ്രവൃത്തികളും ഏറ്റെടുക്കുന്ന ഏജൻസികളുടെ പ്രതിനിധികൾ ഹാജരാകാത്തത് എംഎൽഎ മാർ ചൂണ്ടിക്കാട്ടി.

യോഗത്തിൽ  എംഎൽഎമാരായ
തോട്ടത്തിൽ രവീന്ദ്രൻ,  കെ കെ രമ, ഇ കെ വിജയൻ, കാനത്തിൽ ജമീല, പി ടി എ റഹീം, ലിന്റോ ജോസഫ്,  കെ എം സച്ചിൻ ദേവ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കലക്ടർ ഹർഷിൽ ആർ മീണ, എഡിഎം കെ അജീഷ്,  അസി. കലക്ടർ ആയുഷ് ഗോയൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.