ഒ.എന്‍.വി.യുടെ ഓര്‍മ്മക്കൊപ്പം ഭൂമിയുടെ രോദനത്തിലേക്ക് ആഴ്ന്നിറങ്ങി ‘മരിക്കാത്ത ഭൂമി

കോഴിക്കോട്:  ഒ.എന്‍.വി കുറുപ്പിന്റെ പത്താം ചരമ വാര്‍ഷികത്തില്‍ പ്രിയ കവിയുടെ കവിതകളുടെ ദൃശ്യ വിരുന്നൊരുക്കി നര്‍ത്തകിയും ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയുമായ എം. ആര്‍ദ്ര. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ അരങ്ങേറിയ ‘ഇനിയും മരിക്കാത്ത ഭൂമി’ എന്ന കാവ്യാര്‍ച്ചന ഭൂമിയെ സംരക്ഷിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോയി. ‘രക്ഷിച്ചുകൂടേ നമുക്ക് ഈ ഭൂമിയെ?’  എന്ന നര്‍ത്തകിയുടെ ചോദ്യം ആഴത്തിലുള്ള ചിന്തകളായി.

ഒഎന്‍വിയുടെ ഭൂമിക്ക് ഒരു ചരമഗീതം, ഉപ്പ്, സൂര്യഗീതം എന്നീ കവിതകളെ കോര്‍ത്തിണക്കിക്കൊണ്ട് രൂപപ്പെടുത്തിയ   ദൃശ്യാഖ്യാനത്തില്‍  യവനകഥയിലെ ഈഡിപ്പസിന്റെ അമ്മയായ ജൊക്കാസ്റ്റാ റാണിയും ശതപുത്ര സൗഭാഗ്യവതിയായിട്ടും സന്താന പാപത്തിന്റെ തീരാവ്യഥയില്‍ ഉഴലുന്ന ഗാന്ധാരിയും പ്രത്യക്ഷപ്പെടുന്നു. ഇരുവരും ഭൂമീദേവിയോടും ഇവിടത്തെ മനുഷ്യകുലത്തോടും സംവദിക്കുന്നതിലൂടെയാണ് കഥാ സഞ്ചാരം.

വേദിയും സദസ്സുമെന്ന അതിര്‍വരമ്പുകളില്ലാതെ, കഥാപാത്രങ്ങളും പ്രേക്ഷരുമെന്ന അകലങ്ങളില്ലാതെ, ‘തിയേറ്റര്‍ ഓഫ് ഇന്റിമസി’ അഥവാ ആത്മബന്ധത്തിന്റെ അരങ്ങ് എന്ന നാടകസങ്കേതത്തിലൂടെയാണ് 55 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ദൃശ്യാഖ്യാനം പ്രേക്ഷകരിലെത്തിച്ചത്.

മാധ്യമ പ്രവര്‍ത്തകനായ പി.സി. ഹരീഷാണ്  രചനയും സംവിധാനവും നിര്‍വഹിച്ചത്. നാട്യ രംഗത്ത് നന്നേ ചെറുപ്പത്തിലേ കഴിവു തെളിയിച്ചിട്ടുണ്ട്  ആര്‍ദ്ര. നട്‌വര്‍ ഗോപീകൃഷ്ണ ദേശീയ അവാര്‍ഡ്, നൃത്തകലാ വൈഭവ് അന്തര്‍ദേശീയ അവാര്‍ഡ്, രുഗ്മിണീദേവി സ്മൃതി സമ്മാന്‍ തുടങ്ങി നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ആര്‍ദ്ര.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000