കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സലിങ് പരിഗണനയിൽ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ അവസാന വര്‍ഷ ബിരുദ- ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പ്രീമാരിറ്റല്‍ കൗണ്‍സലിങ് പരിഗണനയില്‍.
ഇതുസംബന്ധിച്ച് കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എന്‍ ഐ ടി ഇന്ത്യന്‍ നോളജ് സിസ്റ്റം ഗവേഷകനുമായ പ്രൊഫ. വര്‍ഗീസ് മാത്യു നല്‍കിയ നിവേദനം യൂണിവേഴ്സിറ്റി വിവിധ അക്കാദമിക് സമിതികളുടെ പരിഗണ നക്കായി സമര്‍പ്പിക്കുകയും ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.

വിവാഹ മോചനങ്ങളും വിവാഹേതര ബന്ധങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രീ മാരിറ്റല്‍ കൗണ്‍സലിങ് നല്‍കണമെന്ന് നിവേദനത്തില്‍ ആവിശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മനുഷ്യാവകാശ കമ്മീഷന് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് പ്രായോഗിക നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. പ്രീമാരിറ്റല്‍ കൗണ്‍സലിങ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ ബൈജുനാഥ് അഭിപ്രായപ്പെട്ടിരുന്നു.

കോളേജുകളില്‍ അവസാന വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രീമാരിറ്റല്‍ കൗണ്‍സലിങ് നല്‍കേണ്ടത്. മിക്ക വിദ്യാര്‍ത്ഥികളും 20-21 വയസ്സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുകയും ചിലര്‍ ബിരുദാന്തര പഠനത്തിനോ തൊഴില്‍ സാധ്യതയുള്ള ഇതര കോഴ്സുകള്‍ക്കോ പ്രവേശനം തേടുകയും ചെയ്യുന്നു. ചിലര്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തില്‍ പ്രീമാ രിറ്റല്‍ കൗണ്‍സലിങ് ലഭ്യമാക്കാനുള്ള ഏറ്റവും അനുയോജ്യമായ അവസരം അവസാന വര്‍ഷ ബിരുദ- ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്ന കാലഘട്ടം ആണ്. ക്രൈസ്തവ സമുദായത്തിന് വിവാഹത്തിന് മുമ്പ് പ്രീമാരിറ്റല്‍ കൗണ്‍സലിങ് നിര്‍ബന്ധമാണ്. ഇതര സമുദായങ്ങള്‍ക്ക് ഈ സംവിധാനം ലഭ്യമല്ല. ഈ വിടവ് നികത്താനും വിവാഹജീവിതത്തില്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെ ആത്മവിശ്വാസ ത്തോടുകൂടി നേരിടാനും ഇത്തരം കൗണ്‍സലിങ് സഹായകരമാവുമെന്നും പ്രൊഫ. വര്‍ഗീസ് മാത്യു അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപതതയും ചൂണ്ടിക്കാണി ക്കപ്പെടുന്നു. പ്രീമാരിറ്റല്‍ കൗണ്‍സലിങ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ കോളേജുകളില്‍ നടപ്പാക്കിയാല്‍ ഈ സംവിധാനം നിലവില്‍ വരുന്ന ഇന്ത്യയിലെ പ്രഥമ സര്‍വകലാശാല എന്ന ബഹുമതി കാലിക്കറ്റിനായിരിക്കും.