തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

കോഴിക്കോട്: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍
വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാണ് മായാത്ത
മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍
നിര്‍ദ്ദേശിച്ചു.
2024 ഏപ്രിലില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍
സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു
കൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും
മാഞ്ഞുപോയിട്ടില്ലാത്തതിനാലാണീ തീരുമാനം. ഈ നിര്‍ദ്ദേശം
ജൂലൈ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി
മാത്രമുള്ളതായിരിക്കും.

സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന
വാര്‍ഡുകളിലേക്കാണ് ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള
മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ
നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാല്‍, ഇടതു കൈയിലെ
ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ
പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ
ഇടതുചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ
ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം
പുറപ്പെടുവിച്ചത്.