കോഴിക്കോട്: കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രവും കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും സംയുക്ത ഗവേഷണത്തിനായുള്ള ധാരണാപത്രം കൈമാറി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ആറാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ, ആയുഷ് സഹമന്ത്രി മുഞ്ചപ്പാറ മഹേന്ദ്ര ഭായ്, ആയുഷ് സെക്രട്ടറി രാജേഷ് കൊടേച എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്ര കൈമാറ്റം. ജൈവവിവര സാങ്കേതിക വിദ്യയിൽ ഊന്നിയ മരുന്ന് ഗവേഷണമാണ് ലക്ഷ്യമിടുന്നത്. ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള വിവിധ ഔഷധ സസ്യങ്ങളെ ഇത്തരത്തിൽ പഠന വിധേയമാക്കുക വഴി പുതിയ മരുന്നുകൾ കണ്ടെത്താൻ സാധിച്ചേക്കാമെന്ന് ആര്യവൈദ്യശാല ഔഷധ സസ്യഗവേഷണകേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ. സി പി സുലൈമാൻ അഭിപ്രായപ്പെട്ടു.
മരുന്ന് ഗവേഷണം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ആര്യവൈദ്യശാല ധാരണയായി

