ജല ശുചിത്വ മിഷൻ: ക്ലെയിമുകൾക്ക് അനുവാദം

കോഴിക്കോട്: ജില്ലാ ജല ശുചിത്വ മിഷന്റെ യോഗം കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പദ്ധതി നിർവഹണ സഹായ ഏജൻസികൾ വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയതിന് സമർപ്പിച്ച ക്ലെയിമുകൾ അനുവദിച്ച് നൽകാൻ യോഗത്തിൽ ധാരണയായി. എടച്ചേരി പഞ്ചായത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ജൽ ജീവൻ മിഷൻ നിർവഹണ സഹകരണ ഏജൻസിയെ മാറ്റി നിയമിക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യം നിയമന അധികാരിയായ കെഡബ്ല്യുഎ എംഡിയുടെ അനുമതിക്ക് വിധേയമായി മാറ്റാനും യോഗം തീരുമാനിച്ചു.

പൊതുമരാമത്ത്, ദേശീയ പാത, പൊതുമരാമത്ത് – ദേശീയ പാത (മോർത്ത്), കെആർഎഫ്ബി, കെഎസ്ടിപി, പിഎംജിഎസ് വൈ എന്നീ വകുപ്പുകൾക്ക് കീഴിലായി പൈപ്പിടൽ പൂർത്തിയാക്കി പുതുക്കിപ്പണിത റോഡുകളുടെ യൂട്ടിലെെസേഷൻ സർട്ടിഫിക്കറ്റ് വാട്ടർ അതോറിറ്റിക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും അതോടൊപ്പം കെഡബ്ല്യുഎയ്ക്ക് തിരികെ നൽകേണ്ട തുകയെ കുറിച്ചുള്ള വിവരങ്ങൾ അടിയന്തിരമായി കൈമാറണമെന്നും റോഡ് വിഭാഗം ഉദ്യോഗസ്ഥർരോട് കലക്ടർ നിർദേശിച്ചു.

ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പുരോഗമിച്ചു വരുന്ന പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കു ലഭിച്ച ഭരണാനുമതി തുക കുറവായതിനാൽ അധിക തുക ലഭ്യമാക്കുന്നതിനായി ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റു പഞ്ചായത്തുകളിൽ നിന്നും ബാക്കി വരുന്ന തുക വിവിധ പദ്ധതിയിലേക്ക് മാറ്റി വിനിയോഗിക്കാനും അനുമതി നൽകി. ജൽ ജീവൻ മിഷൻ ഡിസ്ട്രിക്ട് പ്രോജക്ട് മോണിറ്ററിങ് യൂണിറ്റ് ഉദ്യോഗസ്ഥരുടെയും പ്രോജക്ട് എഞ്ചിനീയേഴ്സിൻ്റേയും കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറിയും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ അൻസാർ എം എസ് അജണ്ട അവതരിപ്പിച്ചു. ദേശിയപാത, പൊതുമരാമത്ത് വകുപ്പ്, കെഎസ്ടിപി, പിഎംജിഎസ് വൈ, കെആർഎഫ്ബി വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും ജൽ ജീവൻ മിഷൻ പദ്ധതി നിർവഹണ സഹായ ഏജൻസി പ്രതിനിധിയും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *