പേരാമ്പ്ര: മഹാത്മ ഗാന്ധി മുന്നോട്ടുവെച്ച ആശയങ്ങൾ കലോത്സവ വേദികളിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഗാന്ധി മുന്നോട്ടുവെച്ച സഹിഷ്ണുത, അഹിംസാ സിദ്ധാന്തം എന്നിവ പുതുതലമുറയ്ക്ക് വീണ്ടെടുക്കൻ സാധിച്ചാൽ അതിവേഗത്തിൽ നാട് മുന്നോട്ട് പോകുമെന്നും സ്പീക്കർ പറഞ്ഞു. കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ.
കലോത്സവ വേദിയിൽ നല്ല വീറും വാശിയും മത്സരവും കലാ പ്രതിഭകൾ കാഴ്ചവെയ്ക്കണം. എന്നാൽ അത് തർക്കത്തിലേക്കും പിന്നീട് അപ്പീലിലേക്കും പോകുന്ന സാഹചര്യം ഒഴിവാക്കണം. ആരോഗ്യപരമായ രീതിയിൽ വാശിയേറിയ പോരാട്ടമാണ് കാഴ്ചവെക്കേണ്ടത്. കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.
ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എംഎൽഎ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ലോഗോ ഉപഹാര സമർപ്പണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, താമരശ്ശേരി ഡി ഇ ഒ മൊനിയുദ്ധീൻ എന്നിവർ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ ബി ബി ബിനീഷ് നന്ദിയും പറഞ്ഞു. ജനപ്രതിനി ധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയർ സന്നിഹിതരായിരുന്നു.
ഡിസംബർ എട്ട് വരെ പേരാമ്പ്രയിലാണ് കലോത്സവം. 19 വേദികളിലായി കലാമത്സരങ്ങൾ ആരംഭിച്ചു. 17 ഉപജില്ലകളിൽ നിന്നായി 10000 -ഓളം കലാപ്രതിഭകളാണ് പേരാമ്പ്രയിലെത്തുന്നത്.
ഗാന്ധിയൻ ആശയങ്ങൾ കലോത്സവ വേദികളിലൂടെ വീണ്ടെടുക്കാം: സ്പീക്കർ

