യുവജന കമ്മീഷൻ അദാലത്ത്:
11 പരാതി തീര്‍പ്പാക്കി

കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി സി ഷൈജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തിന്റെ രണ്ടാദിനം 21 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 11 പരാതികള്‍ പരിഹരിച്ചു. 10 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി നാല് പരാതികള്‍ ലഭിച്ചു.

വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വയനാട്ടിലെ എസ്റ്റേറ്റില്‍ നടന്ന പുതുവത്സരാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ചതായും അസഭ്യം പറഞ്ഞതായും കമ്മീഷനു ലഭിച്ച പരാതിയില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിച്ചു വരുന്നതായി പൊലീസ്  അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന ഇരിങ്ങല്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അംഗം അറിയിച്ചു.

നരിക്കുനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നിര്‍മിച്ച പഞ്ചായത്ത് റോഡിനെ സംബന്ധിച്ച് ലഭിച്ച പരാതിയില്‍ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. കൊയിലാണ്ടിയിലെ ഒരു സ്വകാര്യ സ്ഥാപനം ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചുവെന്ന് യുവാവ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടി പൂര്‍ത്തിയായതായും കമ്മീഷന്‍ പറഞ്ഞു. വിദൂര വിദ്യാഭ്യാസം, കരാര്‍ ലംഘനം, പി എസ് സി നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ ലഭിച്ചു.

അദാലത്തില്‍ യുവജന കമ്മീഷന്‍ അംഗങ്ങളായ കെ പി ഷജീറ, പി പി രണ്‍ദീപ്,  അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ രണ്ട് ദിവസങ്ങളിലായാണ് യുവജന കമ്മീഷന്‍ അദാലത്ത് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *