ഡാൻസാഫും നടക്കാവ് പോലീസും ചേർന്നാണ് രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ പിടികൂടിയത്
കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അസ്റഫുൽ മണ്ഡൽ (47) മെഹമൂദ് മണ്ഡൽ (37) എന്നിവരെയാണ് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്ഐ എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
എരഞ്ഞിപ്പലം ജംഗ്ഷന് സമീപം വച്ചാണ് ബാഗിൽ കൊണ്ടു വന്ന 18.379 കി.ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലാവുന്നത്. ഒഡീഷയിൽ നിന്നും ട്രെയിൻമാർഗം ബംഗളൂരു, മൈസൂരു വഴി വന്ന് മൈസൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ബസ്സിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. എരഞ്ഞി പ്പാലം കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികളുടെയിടയിൽ ലഹരി വിൽപനക്കാർ ഉണ്ടെന്ന വിവരത്തിൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇവിടെ മറ്റ് ജോലികൾ ക്കൊന്നും പോകാതെ ലഹരി കച്ചവടത്തിനായിട്ടാണ് ഇവർ വരുന്നത്. ലഹരി കച്ചവടം കഴിഞ്ഞാൽ തിരിച്ച് നാട്ടിൽ പോകും. ഇതാണ് ഇവരുടെ രീതി. ജില്ലയിൽ ഇവർ ആർക്കൊക്കെയാണ് കഞ്ചാവ് വിൽപന നടത്തുന്നതെന്നുള്ള വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണം ശക്തമാക്കി.
ഡാൻസാഫ് ടീമിലെ എസ്ഐ അബ്ദുറഹ്മാൻ കെ , എഎസ് ഐ അനീഷ് മൂസ്സേൻവീട്, എസ് സി പിഒ മാരായ കെ അഖിലേഷ് , എം കെ ലതീഷ് , പി കെ സരുൺ കുമാർ, എൻ കെ ശ്രീശാന്ത് , എം ഷിനോജ് , ടി കെ തൗഫീക്ക്, പി അഭിജിത്ത്, പി കെ ദിനീഷ് , കെ എം മുഹമ്മദ് മഷ്ഹൂർ, ഇ വി അതുൽ, നടക്കാവ് സ്റ്റേഷനിലെ എസ് ഐ മാരായ സാബുനാഥ് , ജാക്സൺ ജോയ് , എസ് സി പി ഒമാരായ രജീഷ് , ശിഹാബ് , പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.



