രേഖകളില്ലാത്ത 21,47,500 രൂപ ഫ്‌ളയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 21,47,500 രൂപ പിടികൂടി. മാര്‍ച്ച് 23, 24 ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. മാര്‍ച്ച് 23ന് കുറ്റ്യാടി മണ്ഡലം -102450 രൂപ, ബാലുശ്ശേരി മണ്ഡലം – 25,0000 രൂപ, കുന്ദമംഗലം മണ്ഡലം -1156050 രൂപ, എലത്തൂര്‍ മണ്ഡലം -189000 രൂപ എന്നിങ്ങനെയും മാര്‍ച്ച് 24ന് കോഴിക്കോട് സൗത്ത് മണ്ഡലം -250000 രൂപ, കൊയിലാണ്ടി മണ്ഡലം -200000 രൂപ എന്നിങ്ങനെയുമാണ് പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുപോകുന്ന പണം, ലഹരിവസ്തുക്കള്‍, പാരിതോഷികങ്ങള്‍ എന്നിവയും ആയുധങ്ങളും പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്‌ക്വാഡുകള്‍ ഇലക്ഷന്‍ എക്‌സ്പന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഫ്‌ളയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കൊണ്ടുപോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളില്‍ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്പന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫീസര്‍ കെ പി മനോജന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *