ആഹ്ലാദ പ്രകടനങ്ങളുടെ വിവരം മുൻകൂട്ടി പൊലീസിനെ അറിയിക്കാൻ തീരുമാനം
എസ് എച്ച് ഒ തലത്തിലും യോഗം വിളിക്കും
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ്
ഫലപ്രഖ്യാപനത്തെ തുടർന്ന് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങൾ
മുൻകൂട്ടി പൊലീസിൽ അറിയിക്കാൻ ജില്ലാ കലക്ടർ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒരേ റൂട്ടിലും പ്രദേശത്തും ഒന്നിലധികം പാർട്ടികളുടെ പ്രകടനങ്ങൾ ഒന്നിച്ചുവരുമ്പോഴുള്ള സംഘർഷസാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം.
ഓരോ പൊലീസ് സ്റ്റേഷനിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ)
തലത്തിലും ഇത് സംബന്ധിച്ച് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്ന് ജൂൺ നാലിനും ശേഷവും അനിഷ്ടസംഭവങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തും. വിജയാഹ്ലാദങ്ങളിലും പ്രകടനങ്ങളിലും
മുതിർന്ന, അണികൾക്കുമേൽ നിയന്ത്രണമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം നിർബന്ധമായി ഉണ്ടായിരിക്കണമെന്നും യോഗം തീരുമാനിച്ചു.
ഇതേ വിഷയത്തിൽ
മുൻപ് ജില്ലാ കലക്ടർ തലത്തിലും ഡിഐജി തലത്തിലും രാഷ്ട്രീയപാർട്ടി നേതാക്കളുമായി ചർച്ചകൾ നടന്നിരുന്നു.
അതനുസരിച്ച് വടകര ലോക്സഭ മണ്ഡലം പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾ രാത്രി ഏഴിന് ശേഷം ഉണ്ടാവില്ല എന്ന് തീരുമാനിച്ചിരുന്നു.
പ്രകടനങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യം, നേതാക്കളുടെ
വീടിനു മുന്നിലോ പാർട്ടി ഓഫീസിന് മുന്നിലോ ഉള്ള
പ്രകോപനപരമായ മുദ്രാവാക്യം വിളികൾ, വലിയ വാഹനങ്ങളുടെ മുകളിൽ വെച്ചുള്ള ആഹ്ലാദാരവം തുടങ്ങിയവ ഒഴിവാക്കാൻ എല്ലാ പാർട്ടികളും നേരത്തെ തീരുമാനിച്ചിരുന്നു.
സമാധാനം ഉറപ്പുവരുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങൾക്ക് എല്ലാ പാർട്ടികളും മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തു.
നേരത്തെയുള്ള ചർച്ചകളുടെ തുടർച്ചയായി
പാർട്ടികളുടെ ജില്ലാ തലം മുതൽ താഴെത്തട്ട് വരെ യോഗം ചേർന്നു പ്രകോപനമുണ്ടാക്കുന്ന യാതൊന്നും പാടില്ല എന്ന സന്ദേശം പ്രവർത്തകരിൽ എത്തിച്ചു നൽകിയതായി നേതാക്കൾ യോഗത്തിൽ അറിയിച്ചു.
ഫലപ്രഖ്യാപനത്തിന് ശേഷം അസ്വാരസ്യങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താൻ പൊലീസ് എല്ലാ ഒരുക്കങ്ങളും ചെയ്തതായി വടകര റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാർ അറിയിച്ചു.
പൊലീസിന്റെ 80 ശതമാനം മനുഷ്യവിഭവശേഷിയും
വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ട്.
യോഗത്തിൽ
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന് പുറമെ, എ ഡി എം അജീഷ് കെ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ, അസിസ്റ്റൻറ് കലക്ടർ ആയുഷ് ഗോയൽ,
തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ എന്നിവർ പങ്കെടുത്തു.
രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് പി മോഹനൻ, കെ കെ മുഹമ്മദ് (സി പി ഐ എം), കെ പ്രവീൺകുമാർ, പി എം അബ്ദുറഹ്മാൻ (കോൺഗ്രസ്), കെ എ ഖാദർ (മുസ്ലിം ലീഗ്), പി ഗവാസ് (സി പി ഐ), ഇ പ്രശാന്ത് കുമാർ (ബി ജെ പി), കെ കെ അബ്ദുള്ള (ജെ ഡി എസ്) എന്നിവർ സംബന്ധിച്ചു.