കോഴിക്കോട്: ഈ വര്‍ഷത്തെ ചിന്ത രവീന്ദ്രന്‍ പുരസ്കാരത്തിന് പ്രശസ്ത മറാഠി സാഹിത്യകാരനും വിമര്‍ശകനുമായ ശരണ്‍കുമാര്‍ ലിംബാളെ അര്‍ഹനായി. അന്‍പതിനായിരം രൂപ ശില്‍പം, പ്രശസ്തി പത്രം എന്നിവ ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ജൂലൈ 26 ന് രാവിലെ 10 ന് കോഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചിന്ത രവീന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.
ഈ വര്‍ഷത്തെ ചിന്ത രവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം സുഭാഷിണി അലി നിര്‍വഹിക്കും. “മനുവാദി ഹിന്ദുത്വം:സംസ്കാരവും ചരിത്രവും തുല്യാവകാശങ്ങളും പൊളിച്ചെഴുതപ്പെടുമ്പോള്‍” എന്നതാണ് പ്രഭാഷണ വിഷയം. ചടങ്ങിൽ എൻ.എസ് മാധവൻ അധ്യക്ഷനാവും. സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ.സച്ചിദാനന്ദന്‍, കെ.സി നാരായണന്‍, എം.പി സുരേന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡിനായി ശരണ്‍കുമാര്‍ ലിംബാളയെ തെരെഞ്ഞെടുത്തത്.
ചലച്ചിത്രകാരനും സഞ്ചാര സാഹിത്യകാരനും ഇടത് ചിന്തകനുമായ ചിന്ത രവീന്ദ്രന്‍റെ പതിനാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് അനുസ്മരണവും അവാര്‍ഡ് വിതരണവും. ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍.കെ.രവീന്ദ്രന്‍ വാര്‍ത്താക്കുറിപ്പിലാണ് അവാര്‍ഡ് വിവരം അറിയിച്ചത്.
ചിന്ത രവീന്ദ്രൻ പുരസ്കാരം ശരൺകുമാർ ലിംബാളെയ്ക്ക്

