ബസപകടത്തിൽ ഗുരുതര പരിക്കേറ്റ 19-കാരിക്ക് സങ്കീർണ ചികിത്സയിലൂടെ പുതുജീവൻ
കോഴിക്കോട്: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കും അസ്ഥികൾക്കും ഗുരുതരമായി ക്ഷതമേറ്റ 19-കാരിക്ക് വിദഗ്ദ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി കോട്ടക്കൽ ആസ്റ്റർ മിംസ്. ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെയും വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെയും ഏകോപിച്ചുള്ള അടിയന്തര ഇടപെടലിലൂടെയാണ് മലപ്പുറം ആലിങ്കൽ സ്വദേശിയായ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
തലയോട്ടിക്ക് ഗുരുതരമായി ക്ഷതമേൽക്കുകയും കൈകളിലെ അസ്ഥികൾ തകരുകയും ചെയ്ത നിലയിലാണ് ഇവരെ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയവേ തലയ്ക്കേറ്റ ആഘാതം മൂലം ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലും വലിയ വ്യതിയാനങ്ങൾ അനുഭവപ്പെട്ടു. ഇതോടൊപ്പം വലതുകൈയ്ക്ക് ഭാഗികമായി തളർച്ച നേരിട്ടതും ചികിത്സയെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി. കൂടാതെ ഓർത്തോപീഡിക്സ് വിഭാഗം ഒടിഞ്ഞ കൈ അസ്ഥികൾ സംയോജിപ്പിക്കുന്ന സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് നൽകിയ ഫിസിയോതെറാപ്പി ചികിത്സയിലൂടെയാണ് കൈകളുടെ ചലനശേഷി പൂർണ്ണമായും വീണ്ടെടുത്തത്. ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. തേജസ് കള്ളരിക്കണ്ടി, ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റസ്‌വി റാസി, ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ മെഡിക്കൽ സംഘത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലിലൂടെയാണ് രോഗിയെ പൂർവ ആരോഗ്യസ്ഥിതിയിലെത്തിക്കാൻ സാധിച്ചത്.
റോഡപകടങ്ങൾ പോലുള്ള അത്യാഹിതങ്ങളിൽ അടിയന്തര ചികിത്സ ലഭിക്കുന്നതോടൊപ്പം വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ സമയബന്ധിതമായ ഇടപെടൽ ജീവൻ രക്ഷിക്കുന്നതിൽ നിർണായക ഘടകമാണെന്ന് കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.