60 ഗ്രാം എംഡിഎംഎ യുമായി കണ്ണൂർ കാസർകോഡ് സ്വദേശികൾ പിടിയിൽ
കോഴിക്കോട്: നടക്കാവ് ചക്കോരത്ത് കുളം ഭാഗത്ത് അതിമാരക രാസലഹരിയായ എംഡിഎംഎയുമായി രണ്ട് പേരെ സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കോഴിക്കോട് ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടി. കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ടുവന്ന 60 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ വാരം നന്ദനത്തിൽ മണികണ്ഠൻ പി (46) കാസർകോഡ് സ് കാഞ്ഞങ്ങാട് നെരളാട് ഹൗസിൽ ബിജു മാത്യു (49) എന്നിവരെയാണ് പിടികൂടിയത്. മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതിനാൽ നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഡാൻസാഫും സിറ്റി പൊലീസും രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. ഈ മാസത്തിൽ തന്നെ ഡാൻസാഫിൻ്റെ പതിനൊന്നാമത്തെ ലഹരി മരുന്ന് വേട്ടയാണിത്. കാസർകോഡ് ഭാഗത്ത് നിന്നും ലഹരി മരുന്ന് കൊണ്ടbവന്ന് കോഴിക്കോട് സിറ്റിയിലെ വലിയ ഹോട്ടലുകളിൽ റൂം എടുത്ത് ആവശ്യക്കാർക്ക് സ്പോട്ടിൽ എത്തിച്ച് കൊടുക്കുന്ന രീതിയാണ് ഇവരുടേത്. പിടിയിലായ മണികണ്ഠൻ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ എന്ന് ചമഞ്ഞാണ് പല സ്ഥലങ്ങളിലും റൂം എടുക്കുന്നതും മയക്കുമരുന്ന് വിൽപന നടത്തുന്നതും. കാസർകോഡ് ഭാഗത്തെ ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ.പിടിയിലായ ബിജു കാഞ്ഞങ്ങാട് കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ്. ഇവരെ പിടികൂടിയതിൽ കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്നവരെ പറ്റി കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഡാൻസാഫ് എസ്.ഐ അബ്ദുറഹ്മാൻ കെ , അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ, ലതീഷ് എം.കെ , സരുൺ കുമാർ പി.കെ , ഷിനോജ് എം, ശ്രീശാന്ത് എൻ.കെ , അഭിജിത്ത് പി , മുഹമദ് മഷ്ഹൂർ .കെ.എം നടക്കാവ് സ്റ്റേഷനിലെ എസ്.ഐ സാബുനാഥ് , ഷിജിത്ത് , സജീഷ്, ബിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

