സാഗര്‍മിത്ര ഇന്റര്‍വ്യൂ ഒന്‍പതിന്

                      
കോഴിക്കോട്: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരള ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന പദ്ധതിയാണ് സാഗര്‍മിത്ര. സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും നിശ്ചിത യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് സാഗര്‍മിത്രകളായി നിയമിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യമേഖലയുമായി ബന്ധപ്പെട്ട് എന്ത് സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ആദ്യം ബന്ധപ്പെടാവുന്നവരാണ് സാഗര്‍മിത്രകള്‍. കോഴിക്കോട് ജില്ലയിൽ ഉള്ള 34 മത്സ്യഗ്രാമങ്ങളിൽ ഒഴിവുള്ള ഒരു മത്സ്യഗ്രാമത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍  ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ഓരോവര്‍ഷവും കരാര്‍ പുതുക്കി നൽകുന്നത്. കരാര്‍ കാലത്ത് 15,000  രൂപ പ്രതിമാസം ഇന്‍സെന്റീവ് ആയി നല്‍കും. ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയ ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷയില്‍ ഫലപ്രദമായി ആശയ വിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും 35 വയസ്സില്‍ കൂടാത്തവരും ആയിരിക്കണം അപേക്ഷകർ. അതാത് മത്സ്യഗ്രാമങ്ങളിലുള്ളവരാണെങ്കില്‍ മുന്‍ഗണന നല്‍കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ ഒന്‍പതിന് ഉച്ച രണ്ട്  മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ നടക്കും.   ഫോണ്‍: 0495-2383780.