ശബരിമല കാലത്ത് പച്ചക്കറി വിലക്കയറ്റം തടയാൻ വിപണി ഇടപെടൽ നടത്തും- മന്ത്രി ടി സിദ്ദിഖ്
മൂന്ന് മാസംകൊണ്ട് സർക്കാർ നെൽകർഷകർക്ക് നൽകിയത് 1051.34 കോടി രൂപ
നാളികേര പുനരുജ്ജീവന പദ്ധതിക്ക് തുടക്കമാകുന്നു
കോഴിക്കോട്: ഉത്സവ സീസണുകളിലും ശബരിമല കാലത്തും പച്ചക്കറികളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും കൃത്രിമ വിലക്കയറ്റവും ഇടനിലക്കാരുടെ ചൂഷണവും തടയുന്നതിന് കൃഷിവകുപ്പ് ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണക്കാലത്ത് സംഘടിപ്പിച്ച ഓണസമൃദ്ധി കർഷകച്ചന്തകൾ വഴി പൂർണമായും ഡിജിറ്റൽ സംവിധാനമുപയോഗിച്ച് മികച്ച രീതിയിൽ വിപണനം നടത്താൻ സാധിച്ചു. കതിർ ആപ്പിലൂടെ ഇത് ഏറ്റവും ഫലപ്രദമായി നടത്താനായി. ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് ശേഖരിച്ച ഉൽപ്പന്നങ്ങളുടെ മുഴുവൻ പണവും നൽകി കഴിഞ്ഞു. ചില സാങ്കേതിക പ്രശ്നങ്ങളിൽപെട്ട 202 കർഷകരുടെ 3.09 ലക്ഷം രൂപ ഒഴികെ ബാക്കി എല്ലാം അക്കൗണ്ടുകളിൽ നിക്ഷേപിക്കാനായി. ഇതും ഈ ആഴ്ചതന്നെ നൽകുമെന്നും മന്ത്രി പറഞ്ഞു. കർഷകരിൽ നിന്ന് വിവിധ സ്രോതസ്സുകളിലൂടെ ശേഖരിച്ച രണ്ട് ലക്ഷത്തിലധികം ടൺ ഉൽപ്പന്നങ്ങൾ 2,000 കർഷകച്ചന്തകൾ വഴി വിതരണം ചെയ്തു. 14.25 കോടി വിപണിമൂല്യമുള്ള പച്ചക്കറികൾ 2,94,785 ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി. 14,212 കർഷകർക്ക് ഇതിന്റെ ഗുണം ലഭ്യമാക്കാനും സാധിച്ചു. ഓണച്ചന്തകളിലൂടെ സബ്സിഡി കഴിച്ച് 8.98 കോടി രൂപയുടെ വിറ്റുവരവു ഉണ്ടായതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിൽ, നെൽകർഷകർക്ക് സർക്കാർ 1051.34 കോടി രൂപ കോടി രൂപ നൽകി. ബാക്കിയുള്ള തുകയും ഉടൻതന്നെ നൽകും. അടുത്ത ഒന്നാം വിള നെല്ല് സംഭരണം കാര്യക്ഷമമാക്കാൻ കൃഷിവകുപ്പും സിവിൽ സപ്ലൈസ് വകുപ്പും ചേർന്ന് മുൻകൂട്ടി യോഗം ചേരുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതയും അദ്ദേഹം വ്യക്തമാക്കി. കർഷകർക്ക് സമയബന്ധിതമായി പണം ലഭ്യമാക്കുന്ന രീതി തുടർന്നും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബർ രണ്ടിന് നാളികേര ദിനത്തിൽ തിരുവനന്തപുരത്ത് വഴുതക്കാട് കാർമൽ കൺവെൻഷൻ സെന്ററിൽ സംസ്ഥാനതല കേരോത്സവം മുഖ്യമന്ത്രി വി ഡി സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും. നാളികേരവുമായി ബന്ധപ്പെട്ട ഏജൻസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്റ്റേക്ക് ഹോൾഡേഴ്സ് യോഗം നടക്കും. നാളികേര ഉൽപ്പാദനത്തിൽ സംസ്ഥാനത്തെ മുൻനിരയിൽ തിരിച്ചെത്തിക്കാനുള്ള സമഗ്ര നാളികേര പുനരുജ്ജീവന പദ്ധതിക്ക് രൂപം നൽകും.
കോഴിക്കോട് കുറ്റ്യാടിയിൽ നാളികേര പാർക്ക് ഉൾപ്പെടെയുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിക്കുന്നതിന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. തുടർനടപടികളായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.