കോഴിക്കോട്: കാസർകോട് ജില്ലയിലെ ചെറുവത്തൂർ ആർ ടി ഒ ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 182500 രൂപ വിജിലൻസ് പൊലീസ് കണ്ടെത്തിയ സംഭവത്തിൽ അഞ്ചു പേരെ കോടതി കുറ്റവിമുക്തരാക്കി. കോഴിക്കോട് വിജിലൻസ് പൊലീസ് നോർത്തേൺ റേഞ്ച് ഫയലാക്കിയ കുറ്റപത്രത്തിൽ അഴിമതി നിരോധന നിയമത്തിലെ 13(1)d,13(1)(e) r/w 13(2) വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 468,471,120 B വകുപ്പുകൾ പ്രകാരവുമുള്ള കേസിലാണ് എ കെ രാജീവൻ, അബ്ദുൾ മജീദ്, സി സി കുട്ടപ്പൻ, കെ എസ് ശ്യാം,സി ജെ ജയ്സൺ എന്നിവരുടെ പേരിൽ പ്രഥമദൃഷ്ട്യാ കേസ് നിലനിലനിൽക്കുന്നതല്ലെന്ന് കണ്ട് തലശേരി എൻക്വയറി കമ്മീഷണർ ആൻ്റ് സ്പെഷ്യൽ ജഡ്ജി ടി മധുസൂധനൻ പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവായത്. ജയ്സൺ ഒഴികെ മറ്റു നാലു പേരും ആർ ടി ഒ ഓഫീസ് ജീവനക്കാരായിരുന്നു. 2010 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഒന്നും രണ്ടും പ്രതികൾക്ക് വേണ്ടി അഡ്വ. ഇ പി ചന്ദ്രശേഖരൻ, അനൂപ് കെ ബി എന്നിവരും മൂന്ന്, നാല്, അഞ്ച് പ്രതികൾക്ക് വേണ്ടി പി വി ഹരി, ജോഷി ജോസ് എന്നിവരും ഹാജരായി.

