ആസ്റ്റർ മിംസിൽ പ്രീമിയം ബർത്ത് കംപാനിയൻ ലേബർ സ്യൂട്ട് പ്രവർത്തനം തുടങ്ങി
കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച പ്രീമിയം ബർത്ത് കംപാനിയൻ ലേബർ സ്യൂട്ട് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ഗർഭിണികൾക്ക് പ്രസവവേളയിൽ പൂർണ മാനസിക പിന്തുണയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സവിശേഷ സംവിധാനം ആശുപത്രിയിൽ സജ്ജമാക്കിയത്. ഗായിക സിത്താര കൃഷ്ണകുമാർ പുതിയ ബർത്ത് സ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രമുഖ ഡിജിറ്റൽ ക്രിയേറ്ററായ ഐശ്വര്യ (തനി മലയാളി) വിശിഷ്ടാതിഥിയായി.
മാതൃത്വം എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരവും എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു യാത്രായാണ്. പ്രസവവേളയിലെ അപരിചിതത്വവും ആശങ്കകളും ഒഴിവാക്കാൻ ഇത്തരം മുന്നേറ്റങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് സിത്താര കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. ആശുപത്രിയിലെ അപരിചിതത്വത്തിന് പകരം സ്വന്തം വീട്ടിലാണെന്ന തോന്നൽ നൽകുന്ന ഇത്തരം ബർത്ത് സ്യൂട്ടുകൾ അമ്മമാർക്ക് നൽകുന്ന ആശ്വാസവും ധൈര്യവും വളരെ വലുതാണ് എന്ന് അവർ വ്യക്തമാക്കി.
പരമ്പരാഗത പ്രസവമുറികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ആസ്റ്റർ മിംസിൽ ഒരുക്കിയ ഈ പുതിയ സംവിധാനം. പ്രസവവേദന തുടങ്ങുന്നത് മുതൽ കുഞ്ഞിന് ജന്മം നൽകുന്നതും തുടർന്നുള്ള പരിചരണവുമെല്ലാം ഒരേ മുറിയിൽ തന്നെ സാധ്യമാകുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആശുപത്രിക്ക് പകരം സ്വന്തം വീട്ടിലെ കിടപ്പുമുറിക്ക് സമാനമായ ശാന്തമായ അന്തരീക്ഷമാണ് ഈ സ്യൂട്ടുകളുടെ പ്രധാന സവിശേഷത. പ്രസവവേളയിൽ ഗർഭിണികൾക്ക് മാനസികാശ്വാസമേകാൻ ഭർത്താവിന്റെയോ പ്രിയപ്പെട്ടവരുടെയോ സാന്നിധ്യം മുറിക്കുള്ളിൽ പൂർണമായും അനുവദിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.
പ്രസവവേദന ലഘൂകരിക്കുന്നതിനുള്ള എപ്പിഡ്യൂറൽ അനൽജീസിയ ഉൾപ്പെടെയുള്ള നൂതന മെഡിക്കൽ സാങ്കേതികവിദ്യകളും, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില കൃത്യസമയത്ത് നിരീക്ഷിക്കാനുള്ള അത്യാധുനിക മോണിറ്ററിംഗ് സംവിധാനങ്ങളും ഈ സ്യൂട്ടുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്രസവവേളയിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ പരമാവധി ലഘൂകരിക്കാനും അവർക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാനുമാണ് ഈ നൂതന സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.നാസർ ടി പറഞ്ഞു.
രോഗീ പരിചരണ രംഗത്ത് പുതിയ മാനദണ്ഡങ്ങൾ തീർക്കുകയാണ് കോഴിക്കോട് ആസ്റ്റർ മിംസിന്റെ ലക്ഷ്യമെന്ന് സി.ഇ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം വ്യക്തമാക്കി. ആരോഗ്യരംഗത്തെ മുന്നേറ്റങ്ങൾക്കൊപ്പം സാധാരണക്കാർക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി ലഭിച്ച ജനപിന്തുണയാണ് കൂടുതൽ വിപുലമായ സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കാൻ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. വരും നാളുകളിൽ രോഗികളുടെ താല്പര്യങ്ങൾ മുൻനിർത്തിയുള്ള ഒട്ടനവധി ആരോഗ്യക്ഷേമ പദ്ധതികൾക്ക് തുടക്കമിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ചടങ്ങിൽ ഹോൾ ടൈം ഡയറക്ടർ ഡോ.പിഎം ഹംസ, സിഎംഎസ് ഡോ.എബ്രഹാം മാമൻ, സീനിയർ കൺസൾട്ടന്റുമാരായ ഡോ. ഗീത .കെ, ഡോ. സിന്ധു .പി, ഡോ. ഉമ രാധേഷ്, ഡോ. നജാഹ് അബ്ദുൾ റഹ്മാൻ, ഡോ. സിതാര സുരേന്ദ്രൻ,ഡോ. അജിത പി.എൻ, കൺസൾട്ടന്റുമാരായ ഡോ. ശ്രീലക്ഷ്മി, ഡോ. ആമിന ബീവി .പി, സ്പെസിലിസ്റ്റ് ഡോ. അഷ്മില തുടങ്ങിയവർ പങ്കെടുത്തു.