‘റീഇമാജിനിങ് കേരളം’ നേതൃത്വ ശില്പശാലക്ക് ഐ.ഐ.എമ്മിൽ തുടക്കം

കോഴിക്കോട്: കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശിപ്പശാല ‘റീഇമാജിനിങ് കേരളം’ ഐ.ഐ.എം.കെ ക്യാമ്പസിൽ ആരംഭിച്ചു. സെപ്റ്റംബർ നാലിനും അഞ്ചിനുമാണ് ക്യാമ്പ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിസഭാംഗങ്ങളും ചീഫ് സെകട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പിൽ ഐ.ഐ.എം.കെ അധ്യാപകരും രാജ്യാന്തര വിദഗ്ധരും വിവിധ സെഷനുകൾ നയിക്കും. മാനേജ്മെൻ്റ് ഡവലപ്മെൻ്റ് സെൻ്റർ ക്ലാസ്- 1 ലാണ് ശില്പശാല നടക്കുന്നത്.

രാവിലെ 9ന്  മുഖ്യമന്ത്രി വി ഡി  സതീശൻ തിരി തെളിച്ചതോടെയാണ് ആദ്യദിന പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് രാവിലെ 9.30ന് ‘Transformational Leadership in the Age of AI: Engaging People with Purpose and Impact’ എന്ന വിഷയത്തിൽ ആദ്യ സെഷൻ ഐ.ഐ.എം.കെ ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയാണ് സെഷൻ നയിക്കുന്നത്.

നിലവിലെ വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കുമാണ് ക്യാമ്പിൽ പ്രാധാന്യം നൽകുന്നത്. കൃത്രിമബുദ്ധിയുടെ കാലത്തെ നേതൃത്വം, നയങ്ങളെ ജനജീവിതത്തിലെ സുസ്ഥിര മാറ്റങ്ങളാക്കി മാറ്റുന്നതിനുള്ള സമീപനങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിംഗ് തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.

ആദ്യദിനത്തിൽ കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയർത്തുന്നതിനുള്ള സാധ്യതകളും ‘Silver Economy Mission’ സംബന്ധിച്ച സാധ്യതകളും ചർച്ച ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും സമൂഹാധിഷ്ഠിത ദുരന്തനിവാരണത്തിനുമുള്ള സമീപനങ്ങളും പരിഗണിക്കും. പൊതുജനാരോഗ്യത്തിന്റെ ഭാവി സംബന്ധിച്ച സെഷനിൽ നാരായണ ഹെൽത്ത് സ്ഥാപകൻ ഡോ. ദേവി ഷെട്ടി പങ്കെടുക്കും.

ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷാ, കിംഗ്സ് കോളജ് ലണ്ടനിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ചയൻ ബാനർജി തുടങ്ങിയ അന്തർദേശീയ വിദഗ്ധരും വിവിധ സെഷനുകളിൽ പങ്കെടുക്കും. ഭരണനയങ്ങൾ സമൂഹത്തിൽ സുസ്ഥിരമായ മാറ്റങ്ങളായി എങ്ങനെ പരിവർത്തനം ചെയ്യാമെന്നതും ആഗോള മികച്ച മാതൃകകളും ചർച്ചയാകും.

ദൈനംദിന ഭരണനിർവഹണത്തിന്റെ തിരക്കുകളിൽ നിന്ന് മാറിനിന്ന് കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കും അവസരമൊരുക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യം. പ്രായമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യ, കൃത്രിമബുദ്ധിയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റവും പ്രവാസി പണമയയ്ക്കലിലെ മാറ്റങ്ങളും, വർധിച്ചുവരുന്ന ധനകാര്യ സമ്മർദങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്ക് ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള ആശയവിനിമയത്തിനും ശിൽപശാല വേദിയൊരുക്കും.

പരമ്പരാഗത ക്ലാസ് മുറി പരിശീലനത്തിന് പകരം വിദഗ്ധരും നയരൂപീകരകരും തമ്മിലുള്ള സംവാദത്തിനും ആശയവിനിമയത്തിനുമാണ് ക്യാമ്പിൽ പ്രാധാന്യം നൽകുന്നത്. കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന ദീർഘകാല മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നയപരമായ തീരുമാനങ്ങളെ സുസ്ഥിര ഫലങ്ങളാക്കി മാറ്റുന്നതിനുള്ള തെളിവധിഷ്ഠിത സമീപനവും വളർത്തുകയാണ് ലക്ഷ്യം.

കേരള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ സമർപ്പിത നേതൃത്വ പരിപാടി സംഘടിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2011ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കായി ഐ.ഐ.എം.കെ ഏകദിന നേതൃത്വ-മാനേജ്മെന്റ് പരിപാടി സംഘടിപ്പിച്ചിരുന്നു.

കേരളത്തിന്റെ വികസന യാത്രയെ കൂടുതൽ ജനകീയവും സുസ്ഥിരവും വിജ്ഞാനാധിഷ്ഠിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുന്നതിനുള്ള പുതിയ ആശയങ്ങളും നയപരമായ ഇടപെടലുകളും രൂപപ്പെടുത്തുന്നതിനും അക്കാദമിക രംഗവും സർക്കാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയായി ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ക്യാമ്പ് മാറും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000