കോഴിക്കോട് : ഇന്ത്യയിലാദ്യമായി 3000 തൈറോയ്ഡ് പിൻഹോൾ ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മിംസ് ദേശീയ നേട്ടത്തിലേക്ക്. രോഗമുക്തി നേടിയവരുടെ സംഗമവും ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരെ ആദരിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം നിർവഹിച്ചു.
കഴുത്തിൽ വലിയ ശസ്ത്രക്രിയകളോ മുറിപ്പാടുകളോ ഇല്ലാതെ, പ്രത്യേക സൂചി ഉപയോഗിച്ച് തൈറോയ്ഡ് മുഴകൾ കരിച്ചു കളയുന്ന അത്യാധുനിക രീതിയാണ് പിൻഹോൾ പ്രൊസീജിയർ. ഈ ചികിത്സയിലൂടെ രോഗമുക്തി നേടിയവരുടെ സംഗമമാണ് ആശുപത്രിയിൽ നടന്നത്. തങ്ങൾക്ക് ആശ്വാസമേകിയ മെഡിക്കൽ സംഘത്തെ രോഗികൾ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.
മെഡിക്കൽ രംഗത്തെ അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികവിദ്യകൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വലിയ ശസ്ത്രക്രിയകളെ ഭയന്നിരുന്ന മൂവായിരത്തോളം രോഗികൾക്കാണ് ഈ ലളിതമായ ചികിത്സയിലൂടെ ആശ്വാസം നൽകാൻ കഴിഞ്ഞത്. മലബാറിലെ ജനങ്ങൾ കഴിഞ്ഞ കാൽനൂറ്റാണ്ടായി ഈ സ്ഥാപനത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ ദേശീയ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗത ശസ്ത്രക്രിയകൾക്ക് പകരമായി കുറഞ്ഞ സമയത്തിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഈ ചികിത്സ സഹായിച്ചതായി കേരളത്തിന് അകത്തുനിന്നും പുറത്ത് നിന്നും ഒത്തുചേർന്ന രോഗം ഭേദമായവർ പറഞ്ഞു.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ആരോഗ്യ പരിപാലന രംഗത്ത് നിർണ്ണായക സ്വാധീനമായി തുടരുന്ന കോഴിക്കോട് ആസ്റ്റർ മിംസ് പ്രാദേശിക തലത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ മുൻപന്തിയിലാണ്. വരും നാളുകളിലും കൂടുതൽ ലളിതവും പാർശ്വഫലങ്ങളില്ലാത്തതുമായ അത്യാധുനിക ചികിത്സാരീതികൾ സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.ചടങ്ങിൽ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമ്മൻ, സീനിയർ കൺസൾട്ടന്റ് ന്യൂറോളജി ഡോ. മുഹമ്മദ് റഫീഖ് പി.കെ, ഡോ.കിഷോർ കണിയഞ്ചാലിൽ, എജിഎം മാർക്കറ്റിംഗ് അനു എസ് കടയത്ത്, അസിസ്റ്റന്റ് മാനേജർ ഓപ്പറേഷൻസ് ടീന ആനി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്ത് ആദ്യം; 3000 തൈറോയ്ഡ് പിൻഹോൾ ചികിത്സകൾ പൂർത്തിയാക്കി ആസ്റ്റർ മിംസ്

