സിയ മെഹ്റിൻ എത്തി; മുഖ്യമന്ത്രിയെ കണ്ടു

കോഴിക്കോട്: സ്പൈനൽ മസ്ക്കുലർ അട്രോഫി (എസ്.എം.എ) രോഗിയായ തന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തിത്തന്ന സർക്കാറിനോടുള്ള നന്ദി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കാനാണ് ബാലുശ്ശേരി ഇയ്യാട് സ്വദേശി സിയ മെഹ്റിൻ എസ്‌എംഎ രോഗികളുടെ പ്രതിനിധിയായി ശനിയാഴ്ച നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാത യോഗത്തിലേക്ക് എത്തിയത്.

സ്വന്തം കാലുകള്‍ കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാത്ത 15 വയസ്സുകാരി സിയ ഉമ്മയ്ക്കൊപ്പം വീൽ ചെയറിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയത്. കഴിഞ്ഞ മെയ് 25ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സിയ മെഹ്റിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ സൗജന്യമായി ചെയ്തുതന്ന സർക്കാറിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ലെന്ന് സിയ മെഹ്റിൻ പറഞ്ഞു.

നിലവിൽ എസ്.എം.എ ബാധിച്ച ആറ് വയസ്സിന് താഴെയുള്ളവർക്ക് സർക്കാർ സൗജന്യ ചികിത്സ നൽകുന്നുണ്ട്. എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കു കൂടി ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കണമെന്നും ശസ്ത്രക്രിയക്കുള്ള തുക അനുവദിക്കണമെന്നും സിയ മെഹ്റിൻ മുഖ്യമന്ത്രിയോട് പറഞ്ഞു.

എസ്.എം.എ ടൈപ്പ് വൺ, ടു രോഗികളുടെ ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കാനുള്ള തീരുമാനം സർക്കാർ അനുഭാവപൂർവമാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതിനായി ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെയുള്ളവ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അകകണ്ണാൽ കണ്ടു ചഞ്ചൽ; നിവേദനവും നൽകി

കാഴ്ച പരിമിതിയുള്ള ആളുകളെ പി.എസ്.സി, എംപ്ലോയ്മെന്റ് നിയമനങ്ങളിൽ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന നിവേദനവുമായാണ് അത്തോളി പറമ്പത്ത് സ്വദേശിയായ ചഞ്ചൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രഭാത യോഗത്തിലേക്ക് എത്തിയത്.

ഡിഗ്രി യോഗ്യതയുള്ള കാഴ്ച പരിമിതിയുള്ളവർക്ക്
പി.എസ്.സി, എംപ്ലോയ്മെന്റ് നിയമനങ്ങളിൽ അപേക്ഷ നൽകാൻ സാധിക്കുന്നില്ല. എന്നാൽ പത്താം ക്ലാസ്സ്‌ പാസായവർക്ക് അപേക്ഷിക്കാം. അതിനാൽ ഉയർന്ന യോഗ്യതയുള്ള കാഴ്ച പരിമിതിയുള്ളവർക്ക് പ്രത്യേക പരിഗണന നൽകണമെന്നാണ് ചഞ്ചൽ ആവശ്യപ്പെട്ടത്.

ഫോട്ടോ:

എസ്. എം.എ രോഗികളുടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്ന സിയ മെഹ്റിൻ. സമീപം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

Leave a Reply

Your email address will not be published. Required fields are marked *