ബസുടമകളുടെ പ്രതിഷേധ മാർച്ചുo ധർണയും ജൂലൈ 20 മുതൽ

കോഴിക്കോട്: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കാരണം പ്രതിസന്ധിയിലായ പൊതുഗതാഗത മേഖലയിലെ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുമുമ്പിൽ ജൂലൈ 20 മുതൽ 25 വരെ റിലേ ധർണ നടത്തുന്നതിന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സെൻടൽ കമ്മറ്റി യോഗം തീരുമാനിച്ചു.

ജൂലൈ 20 ന് മൂന്നു ജില്ലയിലെയും ജൂലൈ 21, 22, 23, 24 തിയ്യതികളിൽ ഈരണ്ട് ജില്ലകളിലെയും ജൂലൈ 25 ന് മൂന്നു ജില്ലകളിലെയും ഫെഡറേഷൻ മെമ്പർമാരായ ബസുടമകളാണ് സെക്രട്ടറിയേറ്റ് മാർച്ചിലും ധർണയിലും പങ്കെടുക്കുക.
ജൂൺ 15 ന് ശേഷം പ്രിയദർശിനി ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിലെ സ്വകാര്യ ബസുകൾക്ക് ഡീസൽ അടിക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല.
ജൂലൈ ഒന്നു മുതൽ സംഘടനയുടെ സമരാഹ്വാനം ഇല്ലാതെ അഞ്ഞൂറിൽ അധികം സ്വകാര്യ ബസുകൾ ജി ഫോം നൽകി സ്വയം സർവീസ് നിർത്തി വെക്കും.

ഈ സാഹചര്യത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.കെ. തോമസിന്റെയും ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നന്റെയും നേതൃത്വത്തിൽ ബസുടമ സംഘടനകളും സി ഐ ടി യു, ബി എം എസ്. തുടങ്ങിയ തൊഴിലാളി യൂണിയൻ സംഘടനകളും ജൂൺ 30 ന്  തിരുവനന്തപുരത്ത്  നടത്തുന്ന സംയുക്ത കൂടിയാലോചനാ യോഗത്തിൽ സർവീസ് നിർത്തി വെച്ചു കൊണ്ടുള്ള സമര പരിപാടികൾക്ക് രൂപം നൽകും.

പ്രസിഡൻ്റ് കെ.കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ , ട്രഷറർ എം. എസ്. പ്രേംകുമാർ, ഭാരവാഹികളായ ശരണ്യ മനോജ്, കെ. സത്യൻ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000